റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ അടുത്ത അനുയായിയും റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം മേധാവിയുമായ മരിനാ യാങ്കിനയെ മരിച്ച നിലയിൽ കണ്ടെത്തി. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കെട്ടിടത്തിലെ 16ാം നിലയിലെ ജനാലയിലൂടെ വീണ് മരിച്ച നിലയിലാണ് 58കാരിയായ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന നിലയിലാണ് മരിനാ യാങ്കിനയുടെ മരണം അന്വേഷിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പശ്ചിമ സേനാ വിഭാഗത്തെ കൈകാര്യം ചെയ്തിരുന്ന ഇവർ പ്രതിരോധ മന്ത്രാലയത്തിലെത്തുന്നതിന് മുന്‍പ് റഷ്യയിലെ ഫെഡറല്‍ ടാക്സ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു. കഴിഞ്ഞ വര്‍ഷം യുക്രൈനെതിരായ ആക്രമണത്തിന് ശേഷം റഷ്യന്‍ പ്രസിഡന്റിന്റെ വിശ്വസ്ത ഉദ്യോഗസ്ഥരായ നിരവധിപ്പേർ ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെട്ടിരുന്നു. ഒടുവിലത്തേത് ആണ് ഇതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ ഇന്റീരിയര്‍ മന്ത്രാലയത്തിലെ മേജര്‍ ജനറല്‍ വ്ലാദിമിര്‍ മാക്കറോവിൻ, പുടിന്റെ സജീവ വിമര്‍ശകനായ പവേല്‍ ആന്റോവ് എന്നിവരാണ് മുൻപ് മരണപ്പെട്ടത്.